ആവില്ലിന്നിനിയൊന്നിനും ഉഴറിടേ-
ണ്ടാരും എനിക്കായി, ഞാൻ
പോവില്ലിന്നിനിയെങ്ങുമേ, മധുരമാ-
മാലസ്യമെന്നിൽ നിറ-
ഞ്ഞേവം ഞാനൊഴുകുന്നിതാ, തരളമീ
യാമം തുഴഞ്ഞെന്നിലേ
നോവിൻ തീരമകന്നുവോ, വിടപറ-
ഞ്ഞീടുന്നിതെന്നാധികൾ
പണ്ടേ നമ്മുടെ പൂർവികർ എഴുതിയി-
ട്ടുണ്ടെങ്കിലെന്തുകാര്യം
മണ്ടേലൊന്നു വരഞ്ഞിടാതെയിവനിൽ
വല്ലോം തെളിഞ്ഞീടുമോ
കണ്ടീടുന്നത് നേടുവാൻ ഝടുതിയിൽ
മണ്ടുന്നനേരമുള്ളിൽ
മിണ്ടീടുന്നൊരു ദേവനേയറിയുവാൻ
വേണ്ടുന്നതാര് ചെയ്യും
തന്നാരെന്നുടെ കണ്ണുകൾ, അതിലെഴും
കാഴ്ചക്കു നാഥൻ, പറ-
ഞൊന്നാണെന്നറിയുന്നുവോ പ്രകൃതിയും
ഞാനും പുഴൂം പൂക്കളും
എന്നാലെന്തിനലഞ്ഞിടുന്നു ധൃതിപൂ-
ണ്ടെന്നേ അറിഞ്ഞീടുവാൻ
നന്നായൊന്നു മലർന്നുറങ്ങിയുണരാ-
മെന്താകിലും നേടി ഞാൻ
ചൊല്ലീടൊല്ലിനിയാരുമേ ക്രിയയിലാ-
ണെല്ലാമിരിക്കുന്നതെ-
ന്നല്ലേയല്ലവരൊക്കെയെന്നറിയുമോ
കർമ്മത്തിലെ കൗശലം
തെല്ലോളം മനസ്സെത്തിടാതെയടരാ-
ടുന്നോരു വേലയേക്കാൾ
നല്ലോണം മനതൃപ്തിയെ തരുമുദാ-
സീനതക്കെന്നും ജയം
ആവാമിത്തിരിവിശ്രമം പ്രകൃതിതൻ
ഭാവം നുകർന്നങ്ങനെ
മേവാമെന്നുടെ ഉള്ളിലായ് ഉറവുതൻ
ഗാനം തിരഞ്ഞങ്ങനെ
പോവാമെന്നിലെയാശതൻ ചിറകിലീ
ലോകം മറന്നങ്ങനെ
ചാവാനുള്ളൊരു നാളിലീ നിമികളാ-
ണുള്ളം നിറഞ്ഞങ്ങനെ