Saturday, July 18, 2020

ഇരുൾപൂവ്

പകലു മായവേ
          പാതയുറങ്ങവേ
പറവകൾ പാറി
          കൂടണഞ്ഞീടവെ
പടരും ശോണിമയിൽ
          മുങ്ങി നീരാടി
പകലവൻ ചാരി
          തെല്ലിളവേൽക്കവേ  
പൊഴിയും നീല
          നിലാവിനെ കാമിച്ച
പവിഴമല്ലികൾ
          പൂവണിഞ്ഞീടവെ
നെടിയ പാലയിൽ
          വെറ്റിലക്കൂട്ടുമായ്
കൊടിയ യക്ഷികൾ
          കൺതുറന്നീടവേ
തകൃതിയോടി-
          ത്തളർന്നെന്റെ കണ്ണിലീ    
പ്രകൃതിയെങ്ങോ
          മയങ്ങിവീണീടവേ
ത്വരിതജീവിത-
          യാത്രയിൽ എന്നിലായ്  
പെരുകിടുന്നൊ-
          രറിവിന്റെ ഭാരവും
വരുതിയിലാക്കി
          മാറ്റുവാനാകാതെ
നുരയുമാശ,
          നിരാശതൻ വിങ്ങലും  
നിറയുമെന്റെ
          മനസ്സിലൊരു ചെറു-
മറവിയായിരുൾ
          വന്നുദിച്ചീടവേ  
ഒരു കുളിർകാറ്റു
          വന്നു തട്ടും പോലെ
ഒടുവിലെന്നിലും
          രാവുണർന്നീടവേ
അലിവൊടെന്നിൽ  
          പടർന്നോരിരുൾ കുടി-
ച്ചലയുമെൻമനം
          ശാന്തമായീടവേ
അരിയൊരോളമിള-
         കാത്തോരെന്മന - 
പ്പടവിൽ നിന്നു ഞാ-
         നെന്നെ തിരയവേ 
പടരുമെന്നിലെ
         മൗനം നികത്തുവാൻ
ചടുലമെൻ കവി-
         ഭാവമുണരവെ
പടവിലെങ്കിലും
         എൻഗാനപീയൂഷ-
തടിനിയെന്നിലെ
         ദാഹമടക്കവേ
പുതിയൊരോണ-
        പ്പുലരിതൻ വിത്തുകൾ  
പതിയെയെന്നിലും
        നാമ്പെടുത്തീടവേ
ഒരു പ്രഭാത-
        പ്പിറപ്പിന്റെ നിർവൃതീ-
ലൊഴുകുമെന്നിൽ
        പ്രപഞ്ചം തുടിക്കവേ
എഴുതിടട്ടെ  
        ഞാനീഗാനമെന്നിലേ-
ക്കൊഴുകിവന്നണ-
         ഞ്ഞോരിരുൾപൂവിനായ്
കരുതിടട്ടെ ഞാൻ
        സ്നേഹവും, നല്ലൊരു  
പുലരി നൽകുവാ-
       നുള്ള വാഗ്ദാനവും

No comments:

Post a Comment